ന്യൂഡൽഹി: ചൈനീസ് സ്പോർട്സ് വെയർ നിർമാതാക്കളായ ആന്റ സ്പോർട്സ് പ്രോഡക്ട്സ് ലിമിറ്റഡ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും എത്തുന്നു.
അടുത്ത മാസം ഗുരുഗ്രാമിൽ പുതിയ സ്റ്റോർ റൂം തുറന്നുകൊണ്ട് ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് നടത്തും. ഫുജിയാൻ ആസ്ഥാമായ ആന്റാ 2020ൽ ഇന്ത്യയിൽ കന്പനി സ്റ്റോർ തുറന്നിരുന്നു. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷം നടന്നതിനെത്തുർന്ന് ബന്ധം വഷളായതോടെ ഇത് അടച്ചുപൂട്ടുകയായിരുന്നു.
ആന്റാ സ്പോർട്സിന്റെ രണ്ടാംവരവ് ബ്രാൻഡ്മാൻ റീട്ടെയ്ൽ ലിമിറ്റഡിന്റെ പങ്കാളി എന്ന നിലയിലാണ്. 2027 മാർച്ചോടെ രാജ്യത്ത് പത്ത് സ്റ്റോറുകൾ തുറക്കാനും തങ്ങൾക്ക് പദ്ധതിയുണ്ടെന്ന് ബ്രാൻഡ്മാൻ റീട്ടെയ്ൽ ഡയറക്ടർ കാഷിക മൽഹോത്ര വ്യക്തമാക്കി.
ചൈനയിൽനിന്ന് നിർമിച്ച ആന്റായുടെ ഉത്പന്നങ്ങൾ ബ്രാൻഡ്മാൻ ഇറക്കുമതി ചെയ്യുമെന്നും അവ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും സ്വന്തം സ്റ്റോറുകളിലൂടെയും ഇന്ത്യയിൽ വിൽക്കും.
വസ്ത്രങ്ങൾക്കു ശരാശരി 8,000 രൂപ വിലവരും. ഇത് ഉത്പന്നത്തെ പ്രീമിയം വിഭാഗത്തിലെത്തിക്കുന്നു. പാദരക്ഷകൾക്ക് 9000 മുതൽ 10000 രൂപവരെ ശരാശരി വിലയെന്നും മൽഹോത്ര പറഞ്ഞു.
ഇന്ത്യൻ വിപണിയിലെ വലിയ സാധ്യതകൾ തിരിച്ചറിഞ്ഞാണ് കന്പനി അഞ്ചുവർഷത്തിനുശേഷം തിരികെ എത്തുന്നത്.
ആന്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടെന്നീസ് വസ്ത്ര ബ്രാൻഡായ വിൽസണു വേണ്ടി ഈ വർഷം നാലു സറ്റോറുകൾ തുറക്കാനും ബ്രാൻഡ്മാന് പദ്ധതിയുണ്ടെന്ന് മൽഹോത്ര പറഞ്ഞു.
ജനുവരിയിൽ ജർമൻ സ്പോർട്സ്വെയർ ബ്രാൻഡായ പ്യൂമയുടെ 29 ശതമാനം ഓഹരികൾ ആന്റ സ്പോർട്സ് വാങ്ങിയിരുന്നു.
ഏകദേശം 1.8 ബില്യണ് ഡോളറിന്റേതായിരുന്നു ഇടപാട്. പ്യൂമയുടെ ഏറ്റവും വലിയ ഓഹരി ഉടമകൾ ഇപ്പോൾ ആന്റാ സ്പോർട്സ് ആണ്. ആഗോള വിപണിയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ ഈ നീക്കത്തോടെ കന്പനിക്ക് സാധിച്ചു.